പ്രായപൂർത്തിയാകാത്തവർക്ക് ഇപ്പോൾ മദ്യം വാങ്ങി കൊടുക്കുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ചർച്ച തുടരട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി. ഇന്നല്ലെങ്കിൽ നാളെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ആവശ്യത്തിന് ഷോപ്പുകൾ ഇല്ല. ഷോപ്പുകളിൽ നിന്നും വാങ്ങുന്നവരും വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നത്. വീട് മദ്യശാലയാകുമെന്ന ആരോപണത്തിൽ കഴമ്പില്ല. പ്രായപൂർത്തിയാകാത്തവർക്ക് ഇപ്പോൾ മദ്യം വാങ്ങി കൊടുക്കുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമവിരുദ്ധമായി മദ്യം വാങ്ങുന്നെങ്കിൽ തടയേണ്ടത് എക്സൈസും പൊലീസുമാണ്. നിയമാനുസൃതമായ ബിസിനസാണ് ബെവ്കോ ചെയ്യുന്നത്. അതിൽ കൂടുതൽ ലാഭമുണ്ടാക്കുകയാണ് ലക്ഷ്യം. വീര്യം കുറഞ്ഞമദ്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വരുമാനം കുറയുമെന്ന ധനവകുപ്പിൻ്റെ ആശങ്കക്ക് അടിസ്ഥാനമില്ല. 500കോടി അധികവരുമാനം ഉണ്ടാകും. കേരളത്തിലാണ് മദ്യ വില കൂടുതൽ. 400% നികുതിയാണ്.
നികുതി ഘടനമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ മദ്യം അനുവദിച്ചാൽ മറ്റൊരു 500 കോടി കൂടി അധികവരുമാനം ഉണ്ടാകുമെന്നും ഹർഷിത പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കട്ടെ. യുകെയിലാണ് കേരളത്തെക്കാൾ മദ്യ ലഭ്യതയുള്ളത്. പക്ഷേ അവിടത്തെ ക്രൈം റേറ്റ് കുറവാണ്. മദ്യപാനമാണ് ക്രൈമിന്ന് കാരണമെന്ന് പൂർണമായും പറയാനാകില്ലെന്നും ബെവ്കോ എംഡി പറഞ്ഞു.



