അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ ഇട്ടു; ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു.
തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുക്കും. ട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിക്ക് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്.
ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം.