മസാല ബോണ്ട്: ആരു തടഞ്ഞാലും നടപ്പാക്കുമെന്ന് ഐസക്, കേരളത്തെ പണയം വച്ചെന്ന് ചെന്നിത്തല
ലാവലിൻ ബന്ധം ആരോപിച്ച് വികസനം തടയാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് ധനമന്ത്രി. ധനമന്ത്രി കേരളത്തെ പണയപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല.
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിനെ ചൊല്ലി നിയമസഭയിൽ വാദ പ്രതിവാദം. മസാല ബോണ്ട് വിവാദം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ചര്‍ച്ചക്ക് അവസരം ഒരുങ്ങിയത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.
ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയ മണി കമ്മ്യൂണിസത്തിന്‍റെ മരണ മണിയാണെന്ന് വിമർശനത്തോടെയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ കെഎസ് ശബരീനാഥൻ ചർച്ച തുടങ്ങി വച്ചത്. കമ്മ്യൂണിസ്റ്റ് സർക്കാറിന്‍റെ നയവ്യതിയാനം മുതൽ ബോണ്ടിൻറെ ഉയർന്ന പലിശ, വിവരങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വരെ മറച്ചുവെച്ചു ധനമന്ത്രി നിരന്തരം കള്ളം പറയുന്നു ,തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ പ്രതിപക്ഷ നിര ഉന്നയിച്ചു.
read also: "ഭാവിയില്‍ അങ്ങയുടെ പേര് ഡോക്ടര്‍ മസാല ഐസക്ക് എന്നാവാതിരിക്കട്ടെ": എം കെ മുനീര്‍
ബോണ്ട് വാങ്ങിയ കനേഡിയൻ കമ്പനി സിഡിപിക്യൂവിലെ ലാവ്ലിന്‍റെ ഓഹരിയെ ചൊല്ലി തുടങ്ങിയ വാദപ്രതിവാദം വിവാദമായ ലാവലിൻ വൈദ്യുതി കരാറിലേക്ക് വരെ എത്തി.
കിഫ്ബി മസാലബോണ്ടിന്‍റെ രേഖകൾ ആർക്കും പരിശോധിക്കാമെന്ന് നിയമസഭയെ അറിയിച്ച ധനമന്ത്രി തോമസ് ഐസക് ലാവലിൻ ബന്ധം ആരോപിച്ച് വികസനം തടയാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും തുറന്നടിച്ചു. പ്രതിപക്ഷ നേതാവിന് സംശയമുണ്ടെങ്കിൽ അങ്ങോട്ട് പോയി തീർക്കാമെന്നായിരുന്നു ധനമന്ത്രിയുടെ ഉറപ്പ്. ആർക്കും രേഖകൾ പരിശോധിക്കാം. കുറഞ്ഞ പലിശനിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച ഐസക് കമ്പോളത്തിൽ നിന്നും വായ്പ എടുക്കുമ്പോൾ കമ്പനിയുടെ റേറ്റിംഗ് അനുസരിച്ചുള്ള പലിശ കൊടുക്കേണ്ടിവരുമെന്നും മറുപടി നൽകി.
read also: കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ മണിയടി; ചെന്നിത്തല
ലാവലിനുമായി കരാർ ഉണ്ടാക്കിയ ജി.കാർത്തികേയൻറെ മകൻ ശബരിനാഥൻ ലാവലിൻ പരാമർശിക്കരുതായിരുന്നുവെന്ന് ഭരണപക്ഷം വാദിച്ചു. കേസ് തീർന്നിട്ടില്ലെന്നും സുപ്രീം കോടതി അന്തിമ തീർപ്പ് വരട്ടെ എന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി. രണേുമക്കാൽ മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ പ്രമേയം വോട്ടിനിടാതെ പിൻവലിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയില്ല