'നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിയ്ക്കൂ , സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കൂ , മർദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാൻ പഠിപ്പിയ്ക്കു, മാനവികത പഠിപ്പിയ്ക്കൂ'

തിരുവനന്തപുരം: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിന്ദു അമ്മിണി രംഗത്ത്. മോർഫ് ചെയ്ത് അശ്ലീല - വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങിച്ചാകുമെന്നാണ് കരുതുന്നതെങ്കില്‍ അങ്ങനെ മനോവീര്യം തകരുന്ന ആളല്ല താനെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ ബിജെപിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബിന്ദു അമ്മിണിയുടെ കത്ത് പൂര്‍ണരൂപത്തില്‍

ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത്

ഞാൻ ബിന്ദു അമ്മിണി,

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്, നിയമവാഴ്ച അംഗീകരിച്ച്, സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനം നടത്തി എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ അശ്ലീല സൈബർ ആക്രമണം നടത്തുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ എങ്കിൽ ആ ഹിന്ദു മതത്തിൽ ഏതെങ്കിലും തരത്തിൽ ഞാൻ ഉൾപ്പെടുന്നു എങ്കിൽ എനിക്ക് അപമാനം തോന്നുന്നു.

എന്റെ മനോവീര്യം കെടുത്താൻ നിങ്ങൾ വിചാരിച്ചാൽ നടക്കില്ല. എനിക്കെതിരെ നിങ്ങൾ തൊടുക്കുന്ന വിഷം പുരട്ടിയ അമ്പുകൾ എന്റെ മനോവീര്യം കൂട്ടുകയാണ്. എന്റെ ശക്തി - പോരാട്ട വീര്യം പതിൻമടങ്ങ് വർദ്ധിപ്പിയ്ക്കുകയാണ്. സംഘ പരിവാറിനെതിരെ പോരാടാൻ പ്രാപ്തമാക്കുകയാണ്.

എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ ഞാൻ ശക്തമായ് തിരിച്ചടിക്കും. ബി ജെ പി യുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്കാര ശൂന്യതയ്ക്ക് കാരണക്കാർ നിങ്ങളാണ് നിങ്ങൾ മാത്രം. 
നിങ്ങൾ പകർന്നു കൊടുത്ത വർഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികൾ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിയ്ക്കുന്നു.

ദളിതരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിയ്ക്കുന്നു. ദളിത് സ്ത്രീകളെ നഗ്നരായ് നടത്തി ആനന്ദിക്കുന്നു. മുസ്ലീം ബാലികമാരെ തെരഞ്ഞു പിടിച്ച് ബലാത്സംഗം ചെയ്യുന്നു.

ഇപ്പോൾ എന്റെ മനോവീര്യം കെടുത്താൻ എന്റേത് എന്നു പറഞ്ഞ് മോർഫ് ചെയ്ത് അശ്ലീല - വ്യാജ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാർട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനം

നിങ്ങൾ എന്താ വിചാരിച്ചത് ആ വീഡിയോ കണ്ട് ഞാൻ കെട്ടിത്തൂങ്ങിച്ചാവുമെന്നോ. നിങ്ങൾക്ക് തെറ്റി സംഘ പരിവാറിനെതിരായ് ഞാൻ പോരാടുക തന്നെ ചെയ്യും. നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിയ്ക്കൂ , സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കൂ , മർദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാൻ പഠിപ്പിയ്ക്കു, മാനവികത പഠിപ്പിയ്ക്കൂ.

ഞാൻ പോരാടുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ.
എന്ന്
ബിന്ദു അമ്മിണി