കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനില തീരെ മോശമാണെന്നും, അടിയന്തിരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടില്‍ കുടുംബത്തെ കണ്ടു വരാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി വീണ്ടും കോടതിയെ അറിയിച്ച് അഭിഭാഷകൻ. കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനില തീരെ മോശമാണെന്നും, അടിയന്തിരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടില്‍ കുടുംബത്തെ കണ്ടു വരാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഇതിലെന്താണ് തടസമെന്ന് കോടതിയും ചോദിച്ചു. 

എന്നാല്‍ ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഇതിനെ ശക്തമായി എതിർത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇടക്കാലജാമ്യം നല്‍കാന്‍ നിയമമില്ലെന്നായിരുന്നു വാദം. ബിനീഷിന്‍റെ ഡ്രൈവറടക്കം കേസിലുൾപ്പെട്ട ചിലർ ഇപ്പോഴും ഒളിവിലാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് മെയ് 12ന് ആദ്യത്തെതായി പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കഴിഞ്ഞ 7 മാസമായി റിമാന്‍ഡിലാണ്.