ആറ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വിട്ടയച്ചു; മൊഴിയിൽ ഉറച്ച് ബിനിഷ്
ബെംഗലൂരു മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാനാണ് ബിനീഷ് കോടിയേരിയെ ഇഡി വിളിപ്പിച്ചത്.
ബെംഗലൂരു: മയക്കുമരുന്ന് കേസിൽ ബെംഗലൂരു എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണ് ഇഡി ബിനീഷ് കോടിയേരിയെ വിളിപ്പിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്.
മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്‍റെ ഇടപാടുകളെ കുറിച്ച് അറിവില്ലായിരുന്നു എന്ന മൊഴി ഇഡിക്ക് മുന്നിലും ബിനോയ് കോടിയേരി ആവര്‍ത്തിച്ചെന്നാണ് വിവരം. വിവിധ ആളുകളിൽ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു . ഇതിൽ ബിനീഷിന്‍റെ പങ്കെത്ര എന്ന വിവരങ്ങളും ഇഡി ചോദിച്ചു. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനോയ് കോടിയേരിയുടെ വിശദീകരണം. അനൂപിന്‍റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ല . സ്വർണക്കടത്തു കേസിലെ പ്രതിയുമായി അനൂപിന് ബന്ധമുള്ളതിനെ പറ്റിയും ചോദ്യങ്ങളുണ്ടായെന്നാണ് വിവരം.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ് കിട്ടയതിനാൽ കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരി സഹോദരൻ ബിനോയ് കോടിയേരിക്ക് ഒപ്പം ബെംഗലൂരുവിലേക്ക് തിരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെ കുറിച്ച് അടക്കം ഒരു വിവരങ്ങളും മാധ്യമങ്ങളോട് പ്രതികരിക്കാൻ ബിനീഷ് തയ്യാറായിരുന്നില്ല.