തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്. 

തിരുവനന്തപുരം: മയക്കുമരുന്ന് ഇടപാടുമായി (Drug case) ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ ജയിൽ മോചിതനായ ബിനീഷ് കോടിയേരി (bineesh kodiyeri) തിരുവനന്തപുരത്ത് എത്തി. രാവിലെ പത്തരയോടെയാണ് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ബിനീഷിനെ വരവേൽക്കാൻ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പൂമാലയിട്ടാണ് ബിനീഷിനെ ഇവർ വരവേറ്റത്. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാൻ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേർത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിൻ്റെ പേരിൽ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു. 

തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തിൽ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്. 

പിതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനടക്കമുള്ള (Kodiyeri balakrishnan) കുടുംബാംഗങ്ങൾ ബിനീഷിനായി മരുതംകുഴിയിലെ വീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു വർഷം മുൻപേ ഇതേ വീട്ടിൽ വച്ചാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷിൻ്റെ ഭാര്യയെ ചോദ്യം ചെയ്തത്. ബിനീഷിൻ്റെ അറസ്റ്റിന് പിന്നാലെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി (kodiyeri balakrishnan) സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു. 

ബിനീഷിൻ്റെ സഹോദരൻ ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിലേക്ക് ബിനീഷിനെ സ്വീകരിക്കാനെത്തിയിരുന്നു. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. ബിജെപിയാണ് ഇതിനു പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു.