തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി. വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെയുള്ള ജനവിധിയാണിതെന്നും, തെറ്റുകൾ തിരുത്തി ജനങ്ങൾക്കൊപ്പം നിന്ന് പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തിരുവനന്തപുരം: എൽഡിഎഫിനേറ്റ കനത്ത തോൽവിക്ക് പിന്നാലെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി. പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ലെന്നും ചില നഷ്ടങ്ങൾ നികത്താനാവില്ലെന്നും സഖാക്കൾ പങ്കുവെച്ച വാചകമാണെന്ന് പറഞ്ഞ് ബിനീഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

“ഞാൻ” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല. ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല. വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ ഉള്ളതാണ്. പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകൾ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികൾ ഉൾപ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ്. അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം. അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നതെന്നും ബിനീഷ് വ്യക്തമാക്കി. 

ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാം ആയി തോറ്റാൽ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടി രീതി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ലാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല. കാരണം, തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി. വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം. ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി നമ്മൾ മുന്നോട്ട് പോകും. ജനങ്ങൾക്കൊപ്പം നിന്ന് നമ്മൾ തിരിച്ചു വരുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.