ബലാത്സംഗ കേസിൽ നിന്ന് ഒഴിവാക്കണം; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഇന്ന് ഹൈക്കോടതിയില്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ് കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം.
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിടുതൽ ഹർജി നേരത്തേ തള്ളിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി, ഫ്രാങ്കോ മുളക്കൽ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ ഒരു തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിടുതല്‍ ഹര്‍ജിയിലെ വാദം. ഇതിനാല്‍ വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാണ് ഫ്രാങ്കോ കോടതിയെ സമീപിച്ചത്. എന്നാൽ, കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.
2018 ജൂൺ 26 നാണ് കുറവിലങ്ങാട് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.