രാഷ്ട്രീയ കൊലപാതകത്തിന് എതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കൾ കൊലപാതകത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.
കൊച്ചി: ആലപ്പുഴ ഇരട്ട കൊലപാതകങ്ങളിൽ അതിരൂക്ഷ വിമർശനവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി (Mar George Alanchery). നിഷ്പ്രയാസം നടക്കാവുന്ന സംഭവങ്ങളായി കൊലപാതകങ്ങൾ മാറുന്നുവെന്നും സമാധാനം ഇല്ലാതാകുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നതെന്നും മാർ ജോർജ് ആലഞ്ചേരി കുറ്റപ്പെടുത്തി. ഇതെല്ലാം കക്ഷിരാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് നടക്കുന്നതെന്നും എന്ത് കാരണം കൊണ്ടും കൊലപാതകങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിന് എതിരെ പൊതു മനഃസാക്ഷി ഉയരണമെന്നും രാഷ്ട്രീയ നേതാക്കൾ കൊലപാതകത്തിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങൾ എതിരെ ശക്തമായ നിയമ സംവിധാനങ്ങൾ പ്രാബല്ല്യത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
കുർബാന രീതിയിലുള്ള ഏകീകരണം നടപ്പിലായി വരികയാണെന്നും ജോർജ് ആലഞ്ചേരി വ്യക്തമാക്കി. സിനഡിന്റ തീരുമാനം അംഗീകരിക്കണം എന്നത് സഭയുടെ പൊതുവായ തീരുമാനമാണ്. അതിനെ ആർക്കും എതീർക്കാനാവില്ല. നിലവിലുള്ള എതിർപ്പുകൾ എല്ലാം കാലക്രമേണ മാറുമെന്നും നിലവിലുള്ള ഇളവുകൾ അടുത്ത ഈസ്റ്റർ വരെയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ എത്രയായിരിക്കണമെന്ന കാര്യത്തിൽ സഭയ്ക്കൊരു നിലപാട് ഇപ്പോൾ ഇല്ല. 18 വയസ്സ് എന്നത് കാനോൻ നിയമപ്രകാരമുള്ള പ്രായമാണെന്നും സർക്കാർ ഇതിൽ മാറ്റം വരുത്തിയാൽ അതനുസരിക്കുമെന്നും കർദിനാൾ പറഞ്ഞു.
