ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തിലെ ഭണ്ഡാര എണ്ണലില്‍ 8.5 കോടി രൂപയും ഒരു കിലോയിലേറെ സ്വര്‍ണവും ലഭിച്ചു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000, 1000, 500 രൂപയുടെ നോട്ടുകളും ഭണ്ഡാരത്തില്‍ നിന്ന് കണ്ടെത്തി. ഇ-ഭണ്ഡാരങ്ങള്‍ വഴിയും ലക്ഷങ്ങളുടെ വരുമാനം ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്.
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 8,50,00,661 രൂപ. ഒരു കിലോയിലേറെ സ്വര്‍ണവും ലഭിച്ചു. 9 കിലോഗ്രാം വെളളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 14 നോട്ടുകളും അഞ്ഞൂറിന്റെ 60 നോട്ടുകളും ലഭിച്ചു. ഇ ഭണ്ഡാരങ്ങള്‍ വഴി ലഭിച്ച തുകകള്‍ക്കു പുറമെയാണിത്. കാനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
ഇ-ഭണ്ഡാരങ്ങളിലൂടെയും കാര്യമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരത്തില്‍ നിന്ന് 1,07,226 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.
