പൊതുദര്‍ശനമില്ല; മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ സംസ്‍കാരം ചൊവ്വാഴ്‍ച്ച
മെയ് അഞ്ചിന് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിലായിരിക്കും സംസ്‍ക്കാര ചടങ്ങുകള്‍ നടക്കുക.
ഇടുക്കി: ഇടുക്കി രൂപതാ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല. കൊവിഡ് പശ്ചാത്തലത്തിൽ പൊതുദര്‍ശനം ഒഴിവാക്കി സംസ്‍ക്കാര ചടങ്ങുകള്‍ മാത്രം നടത്താനാണ് തീരുമാനം. ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുക. മെയ് അഞ്ചിന് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിലായിരിക്കും സംസ്‍ക്കാര ചടങ്ങുകള്‍ നടക്കുക.
സിറോ മലബാർ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് മാർ മാത്യു. 2003 മുതൽ 2018 വരെ 15 വർഷം ഇടുക്കി രൂപത അധ്യക്ഷൻ ആയിരുന്നു അദ്ദേഹം. ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി മണ്ണിന്‍റെ മക്കൾ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി നിർണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.