കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ബിജെപി. ട്വന്റി 20 പാർട്ടിയെ എൻഡിഎ മുന്നണിയിലെത്തിക്കുന്നതിനായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് സാബു എം ജേക്കബും കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം. ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുമെന്ന് ഉറപ്പായി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.

വിശദവിവരങ്ങൾ

സംഘടനാപരമായി ശക്തി കുറഞ്ഞ എറണാകുളം ജില്ലയിൽ സാബു ജേക്കബിനെ ഒപ്പം നിർത്തുന്നതിലൂടെ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഇടത് സർക്കാരിന്‍റെ വ്യവസായ നയത്തെ വിമർശിച്ച് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് കളം മാറ്റിയ സാബുവിനെ ഒപ്പം നിർത്തുന്നതിലൂടെ വികസനത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് കൂടുതൽ ശക്തി ലഭിക്കുമെന്ന് ബി ജെ പി കരുതുന്നു. ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറാൻ സാബുവിന്റെ സാന്നിധ്യം സഹായിക്കുമെന്നു കൂടി പ്രതീക്ഷിച്ചാണ് ബി ജെ പി സാബുവിന് കൈകൊടുത്തത്. എന്നാൽ അവശേഷിച്ചിരുന്ന രാഷ്ട്രീയ സാധ്യതകൾ കൂടി സാബു ഇല്ലാതാക്കി എന്നാണ് ജില്ലയിലെ കോൺഗ്രസിന്റെയും സി പി എമ്മിന്റെയും വിലയിരുത്തൽ. ബി ജെ പിക്കൊപ്പം പോയതോടെ ഇതുവരെ ഉണ്ടായിരുന്ന ട്വന്‍റി 20 യുടെ ജനകീയ അടിത്തറയിൽ വലിയ ചോർച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് യു ഡി എഫ്, എൽ ഡി എഫ് കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്. മുഖ്യമുന്നണികളുടെ വിമർശകൻ എന്ന നിലയിൽ സാബുവിന് നഗരമേഖലയിൽ കിട്ടിയിരുന്ന പിന്തുണ ബിജെപിക്കൊപ്പം ചേർന്നതോടെ ഇല്ലാതായെന്ന് കണക്കുകൂട്ടുന്നു യുഡിഎഫും എൽഡിഎഫും. ഇതുവരെ സാബുവിനെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ബി ജെ പി ബാന്ധവത്തോടെ സാബുവിനെ കൈവിടുമെന്നും ഇരു മുന്നണികളും കരുതുന്നു. എൻ ഡി എ മുന്നണിയുടെ ഭാഗമാകാനുള്ള സാബുവിന്റെ തീരുമാനത്തിൽ എതിർപ്പുള്ള പഞ്ചായത്ത് അംഗങ്ങളെ കൂടെ കൂട്ടാൻ എൽ ഡി എഫും യു ഡി എഫും ശ്രമം തുടങ്ങിക്കഴിഞ്ഞു. ബി ജെ പിക്കൊപ്പം നിന്നുള്ള പരീക്ഷണം പാളിയാൽ ട്വന്‍റി 20 എന്ന രാഷ്ട്രീയ പാർട്ടി തന്നെ അപ്രസക്തമാകും. എറണാകുളം ജില്ലയിലെ 4 പഞ്ചായത്തുകളിൽ മാത്രം ഭരണമുള്ള ഒരു ചെറിയ പാർട്ടി മാത്രമാണ് സാബു ജേക്കബിന്‍റെ ട്വന്‍റി 20. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെയാണ് ബി ജെ പി മുന്നണിയുടെ ഭാഗമാകുക മാത്രമായിരുന്നു സാബുവിന് മുന്നിലുള്ള ഏക സാധ്യത. സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിന് നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.