സജി ചെറിയാനെതിരായ കേസ്: വീഡിയോ കിട്ടാനില്ലെന്ന് പൊലീസ്, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ്
രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ദൈർഘ്യം ഉള്ളതാണ് വീഡിയോ. കഴിഞ്ഞ 10 ദിവസമായി പോലീസ് ഈ വീഡിയോയ്ക്ക് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു.
പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസില്‍ പൊലീസിന് തിരിച്ചടിയായി ബിജെപി നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്, പോലീസ് അന്വേഷിക്കുന്ന പരിപാടിയുടെ പൂർണ്ണ വീഡിയോ ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ദൈർഘ്യം ഉള്ളതാണ് വീഡിയോ. കഴിഞ്ഞ 10 ദിവസമായി പോലീസ് ഈ വീഡിയോയ്ക്ക് വേണ്ടി അന്വേഷണം നടത്തുകയായിരുന്നു.
മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് ഇപ്പോള്‍ പ്രധാന ചോദ്യം.
ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു. ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം. എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.