സിപിഐയുടെ ആക്ഷേപം ആർഎസ്എസ്സിൻ്റെ ചെലവിൽ നടത്തരുത്. ആർ എസ്എസ്സ് സേനകളിൽ നുഴഞ്ഞ് കയറാറില്ല എന്നും രമേശ് പറഞ്ഞു. 

തിരുവനന്തപുരം: സിപിഐക്ക് പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആനി രാജയുടെ പ്രസ്താവന അതിൻ്റെ തെളിവാണെന്നും ബിജെപി നേതാവ് എം ടി രമേശ് അഭിപ്രായപ്പെട്ടു. സിപിഐയുടെ ആക്ഷേപം ആർഎസ്എസ്സിൻ്റെ ചെലവിൽ നടത്തരുത്. ആർ എസ്എസ്സ് സേനകളിൽ നുഴഞ്ഞ് കയറാറില്ല എന്നും രമേശ് പറഞ്ഞു. 

അതേസമയം, കേരള പൊലീസിനെ നിയന്ത്രിക്കുന്നത് 'സി.പി.എം ഫ്രാക്ഷൻ' ആണെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ പറഞ്ഞു. ആനി രാജയുടെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു ശോഭ. ആർഎസ്എസ് അനുഭാവികളാണ് പൊലീസിൽ ഉള്ളതെങ്കിൽ സ്ത്രീ സുരക്ഷ എന്നെ നടപ്പിലായേനെ എന്നും സിപിഐ മന്ത്രിമാരോട് രാജി വയ്ക്കാനാണ് ആനി രാജ ആവശ്യപ്പെടേണ്ടത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

കേരള പൊലീസിനെതിരെ ഇന്നലെ ഗുരുതര ആരോപണമാണ് സിപിഐ നേതാവ് ആനി രാജ ഉയർത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത്? സ്ത്രീകൾക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എൽ ഡി എഫ് കൺവീനർക്കും കത്ത് നൽകും. പൊലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight