സിപിഎമ്മിന് മൂന്നാം തവണ സർക്കാരുണ്ടാക്കുന്നതിൽ പൂജ്യം ശതമാനമാണ് ചാൻസ്. വട്ടപ്പൂജ്യമാണ് അവരുടെ സാധ്യത. പത്ത് കൊല്ലം എല്ലാം ശരിയാകും എന്ന് പറഞ്ഞ് പറ്റിച്ചവരെ ഇനി ജയിപ്പിക്കില്ല. ജനം വിഡ്ഡികളല്ല- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരം: ഒറ്റ ആശയവും, അഴിമതിയും, തൊഴിലില്ലായ്മയും, വിവാദം, നുണപ്രചാരണവും പ്രാക്ടീസ് ചെയ്യുന്ന പാർട്ടികളാണ് സിപിഎമ്മും കോൺഗ്രസുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നാടിനെ മാറി മാറി ഭരിച്ചിരിക്കുന്നത് കോൺഗ്രസും സിപിഎമ്മുമാണ്. 70 കൊല്ലമായി ഇവരാണ് ജനങ്ങളെ വ്യാജ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത്. ഇവരെ ഞങ്ങൾ രണ്ടായി കാണുന്നില്ല. ഈ രണ്ട് പൊളിറ്റിക്കൽ പാർട്ടിയും ഒന്നാണ്. ഇതിന് ഉദാഹരണം തമിഴ്നാടാണ്. രണ്ട് പാർട്ടിയും ഒരു മുന്നണിയിലാണ് മത്സരിക്കുന്നത്. കേരളത്തിൽ ഇവർ നടത്തുന്ന രാഷ്ട്രീയം കാപട്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണ്. ജനങ്ങൾക്ക് മുന്നിൽ ഇപ്പോൾ മൂന്ന് ചോയ്സ് ഉണ്ട്. എന്നാൽ സിപിഎമ്മിന് മൂന്നാം തവണ സർക്കാരുണ്ടാക്കുന്നതിൽ പൂജ്യം ശതമാനമാണ് ചാൻസ്. വട്ടപ്പൂജ്യമാണ് അവരുടെ സാധ്യത. പത്ത് കൊല്ലം എല്ലാം ശരിയാകും എന്ന് പറഞ്ഞ് പറ്റിച്ചവരെ ഇനി ജയിപ്പിക്കില്ല. ജനം വിഡ്ഡികളല്ല. രാജ്യത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്ള ഭരണം കാഴ്ച വെച്ചിട്ട് വീണ്ടും ജയിപ്പിക്കണം എന്ന് പറയുന്നതിന് നാണം വേണ്ടേ. സിപിഎമ്മിന്‍റെ വീഴ്ച കോൺഗ്രസിനും സിപിഎമ്മിന്‍റെ വീഴ്ച കോൺഗ്രസിനും ഗുണം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ജനങ്ങൾക്ക് മുന്നിൽ മൂന്നാമത് ഒരു ഒപ്ഷനുണ്ട്. ഇന്ന് കേരളത്തിൽ ശക്തമായി ബിജെപി-എൻഡിഎ മുന്നണിയുണ്ട്.

ബൈപോളാർ പൊളിടിക്സിൽ നിന്ന് കേരളം മാറി ബിജെപിക്ക് കൂടി ജനം അവസരം തരുന്ന തെരഞ്ഞെടുപ്പാകും ഇത് എന്നാണ് കരുതുന്നത്. 12 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന വികസനം കേരളത്തിൽ കൊണ്ടുവരാനാണ് എൻഡിഎ ആഗ്രഹിക്കുന്നത്. ഇന്ന് ബിജെപി കേരളത്തിൽ ജയിച്ച് തുടങ്ങി. തിരുവനന്തപുരം നഗരസഭ ബിജെപി ഭരണം പിടിച്ചെടുത്തു. ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ ജനപിന്തുണ ബിജെപിക്ക് കിട്ടി. ഇനി വരുന്നത് പഴയ തെരഞ്ഞെടുപ്പല്ല. ഒരു മുന്നണിയുടെ വീഴ്ച കൊണ്ട് ഞങ്ങൾക്ക് രക്ഷപ്പെടാമെന്ന് കരുതേണ്ട. സിപിഎമ്മിന്‍റെ വീഴ്ചയുടെ ഗുണം കോൺഗ്രസിന് കിട്ടില്ലെന്ന് ഞാൻ ഉറപ്പ് പറയാമെന്നും രാജീവ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്. 140 മണ്ഡലത്തിലും ജനങ്ങൾക്ക് സിപിഎം ഭരണം മടുത്തു. സിപിഎം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബിജെപി നടത്തിയ അദാലത്തിൽ 5000 പേർ പങ്കെടുത്തു. കുടിവെള്ളമടക്കം അടിസ്ഥാന പ്രശ്നങ്ങളാണ് പരാതികളേറെയും. 25 വ‍ഷമായി പ്രതിപക്ഷ നേതാവ് കുത്തിയിരിക്കുന്ന പറവൂരിൽ പോയി. വീടും കുടിവെള്ളവും റോഡും ഇല്ലെന്ന പരാതിയുമായി നിരവധി പേരാണ് എത്തിയത്. പിന്നെ എന്തിനാണ് ഇവർ ഇത്ര കാലം അവിടെ എംഎൽഎമാരായി ഇരുന്നത്. പിന്നെയും വോട്ട് ചോദിച്ച് വരികയാണ്. ഇത് ജനം തിരിച്ചറിഞ്ഞ് തുടങ്ങി. ആ സാധ്യതയാണ് ബിജെപിക്ക് ഗുണമായി വരികയെന്നും രാജീവ് ചന്ദ്രശേഖ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.