'വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തത്'

ദില്ലി: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അധികാരം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്ര അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണ്. വന്യമൃഗ ശല്യം നേരിടാൻ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയാണ് വന്യജീവി സംഘർഷം ഇല്ലാതാക്കുന്നതിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ സമീപനത്തിലൂടെ വ്യക്തമാകുന്നത്. ഒറ്റപ്പാലത്ത് കാട്ടുപന്നികളെ കൊല്ലുന്ന സംസ്ഥാന സര്‍ക്കാര്‍ എന്നാല്‍ നിലമ്പൂരില്‍ അതുചെയ്യുന്നില്ല. ഇരട്ടത്താപ്പിന്റെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. കേന്ദ്ര അനുമതി വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തുകയാണ്. സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തിനും വരെ മൃഗങ്ങളെ കൊല്ലാൻ അധികാരമുണ്ട്. എന്നാൽ അത്തരം അധികാരങ്ങൾ ഉപയോഗിക്കാൻ തയ്യാറാവാതെ വെറുതെ കേന്ദ്രത്തെ കുറ്റപ്പെടുത്തി ജനങ്ങളെ പറ്റിക്കുകയാണ്.

പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് മലയോര മേഖലയിലെ പ്രശ്നങ്ങളിൽ പ്രതികരണങ്ങളുമായി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് ഒന്‍പത് വര്‍ഷമായി ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. കാട്ടുപന്നിയെ കൊല്ലാൻ അനുമതി കെടുത്ത കേദ്ര നിയമത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ബഹളമുണ്ടാക്കിയിട്ടുണ്ട്. വയനാട് എംപിയായ പ്രിയങ്ക വാദ്രയും മുന്‍ എംപിയായ രാഹുലും ഈ കാര്യത്തില്‍ ഇനിയെങ്കിലും നിലപാട് വ്യക്തമാക്കണം. ഇന്നലെ തുടങ്ങിയതല്ല വന്യമൃഗശല്ല്യം. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തുകൊണ്ട് മാറി മാറി സംസ്ഥാനം ഭരിച്ചവര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

വികസനത്തെക്കുറിച്ചും വികസിത ഭാരതത്തെകുറിച്ചും ചര്‍ച്ചചെയ്യുമ്പോള്‍, വൈദ്യുതി കടത്തിവിട്ട് കാട്ടുപന്നിയെ കൊന്ന് ജീവിക്കേണ്ട സ്ഥിതിയാണോ നിലമ്പൂരില്‍ ഉണ്ടാകേണ്ടത്. ഒന്‍പതുവര്‍ഷം കേരളം ഭരിച്ചവര്‍ ഈ സ്ഥിതിയാണ് ഉണ്ടാക്കിയത്. നിലമ്പൂര്‍ തുടരും എന്നു പറയുന്നവരും നിലമ്പൂര്‍ തിളങ്ങും എന്നുപറയുന്നവരും ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.