'കേരളത്തിൽ പത്തിലേറെ സീറ്റ് നേടും, പന്ത്രണ്ടിടത്ത് രണ്ടാമതെത്തും, ബിജെപി കോർ കമ്മറ്റി വിലയിരുത്തൽ
വോട്ടെടുപ്പിന് ശേഷം ആദ്യമായി ചേർന്ന കോർ കമ്മറ്റിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി കറുത്ത കുതിരകളാകും എന്ന വിലയിരുത്തലാണുണ്ടായത്
തിരുവനന്തപുരം: കേരളാ നിയമസഭ തെരഞ്ഞെടുപ്പിൽ പത്തിലേറെ സീറ്റുകളിൽ വിജയിക്കുമെന്ന് ബിജെപി കോർ കമ്മറ്റി വിലയിരുത്തൽ. പന്ത്രണ്ടിടത്തെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടൽ. പതിനെട്ട് മുതൽ ഇരുപത് ശതമാനം വരെ വോട്ട് വിഹിതം നേടുമെന്നും കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റി വിലയിരുത്തി.
വോട്ടെടുപ്പിന് ശേഷം ആദ്യമായി ചേർന്ന കോർ കമ്മറ്റിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി കറുത്ത കുതിരകളാകും എന്ന വിലയിരുത്തലാണുണ്ടായത്. നേമം, മഞ്ചേശ്വരം അടക്കം പത്തിലേറെയിടങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. കാസർഗോഡ്, പാലക്കാട്, മലന്പുഴ, കോഴിക്കോട് നോർത്ത്, തൃശ്ശൂർ എന്നിവിടങ്ങളിലും പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. പല മണ്ഡലങ്ങളിലും നിർണായക ശക്തിയാകാനും കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തുന്നു. പാർട്ടി വോട്ടുകൾ യുഡിഎഫിനോ ഇടതു പക്ഷത്തിനോ പോയിട്ടില്ല. നേമത്ത് ക്രോസ് വോട്ടിന് ശ്രമം നടന്നെങ്കിലും ജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
അതേ സമയം ചില സ്ഥലങ്ങളിൽ ഘടകകക്ഷിയായ ബിഡിജെഎസിൻറെ പ്രവർത്തനം മോശമായിരുന്നുവെന്നും അഭിപ്രായം ഉയർന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എറണാകുളത്തേക്ക് കൊണ്ടു വന്ന പണം തട്ടിയെടുത്തെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൊടകര മേൽപ്പാലത്തിൽ വച്ച് മൂന്നരക്കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ്ആരോപണം ഉയർന്നിരുന്നത്.