തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിൽപന എക്സൈസ് പിടികൂടി
മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്പിരിറ്റ് മറിച്ചു വിറ്റതായി കണ്ടെത്തി. മദ്യനിർമ്മാണത്തിന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നാണ് പ്രാഥമിക പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത്.
മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
സ്ഥാപനത്തിലെ ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു.
മധ്യ പ്രദേശിലെ ബർവാഹ അസോസിയേറ്റഡ് അൽക്കഹോൾ ബ്രുവറീസ് എന്ന കമ്പനിയിൽ നിന്നെത്തിക്കുന്ന സ്പിരിറ്റിൽ കുറവ് ഉണ്ടാകുന്നുന്നെന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റിന് രഹസ്യവിവരം കിട്ടിയിരുന്നു. ലീഗൽ മെട്രോളജി വകുപ്പിൻ്റെ സഹായത്തോടെ ടാങ്കറുകളുടെ തൂക്കം അളന്ന് തിട്ടപ്പെടുത്തും. സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് വിൽപന പിടികൂടിയത്. സംഭവത്തിൽ മോഷണത്തിന് കേസെടുക്കാൻ പൊലീസിനോട് എക്സൈസ് ആവശ്യപ്പെടും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona