പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത് ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണെന്ന് പൊലീസ് കണ്ടെത്തി. കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷൻ, തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയും ഇത് നിരസിച്ചപ്പോൾ വ്യാജ അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തുകയുമായിരുന്നു. പ്രതി ഒളിവിലാണെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു
മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ബ്ലാക്ക് മെയിലിംഗായിരുന്നെന്ന് പൊലീസ്. കാപ്പ കേസ് പ്രതി മുഹമ്മദ് റോഷനാണ് സാദിഖലി തങ്ങൾക്കെതിരായ ബ്ലാക്ക് മെയിലിംഗിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. മു ഈനലി തങ്ങളെയാണ് മുഹമ്മദ് റോഷൻ പണത്തിനായി സമീപിച്ചത്. റോഷൻ പെരിന്തൽമണ്ണ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടനിലക്കാർ വഴി ആയിരുന്നു ഭീഷണി. റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഐ പി അഡ്രസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബർ പൊലിസ് വ്യക്തമാക്കി. സാദിഖലിക്കെതിരായ പോസ്റ്റിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് കേസ് എടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നും വൈകാതെ പിടികുടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

