ജോലി കൃത്യമായി നിർവഹിച്ചില്ലെന്ന പേരിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ഡെപ്യൂട്ടി കളക്ടറുടെ ആരോപണം തള്ളി ബിഎൽഓ. അഞ്ഞൂറിൽ അധികം ആളുകൾക്ക് ഇതുവരെ എന്യൂമറേഷൻ ഫോം നൽകിയെന്ന് അസ്ലം പറയുന്നു.
കോഴിക്കോട്: ജോലി കൃത്യമായി നിർവഹിച്ചില്ലെന്ന പേരിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ഡെപ്യൂട്ടി കളക്ടറുടെ ആരോപണം തള്ളി ബിഎൽഓ. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ പിഡബ്ല്യുഡിയിലെ സീനിയർ ക്ലർക്കായ അസ്ലളിമാന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. എന്നാൽ, അഞ്ഞൂറിൽ അധികം ആളുകൾക്ക് ഇതുവരെ എന്യൂമറേഷൻ ഫോം നൽകിയെന്ന് അസ്ലം പറയുന്നു. ഡാറ്റ കൃത്യമായി ലഭിക്കാത്തത് സാങ്കേതിക തകരാർ കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
ആകെയുള്ള 984 വോട്ടർമാരിൽ 390 പേർക്ക് മാത്രമാണ് ഫോം നൽകിയതെന്നായിരുന്നു ആരോപണം ഉന്നയിച്ചത്. ഏൽപ്പിച്ച ജോലി നിരുത്തരവാദിത്തമായി കൈകാര്യം ചെയ്തെന്നും നോട്ടീസിൽ ആരോപണമുണ്ട്. തുടർന്ന് ഡെപ്യൂട്ടി കളക്ടർക്ക് അസ്ലം വിശദീകരണം നൽകി. 96ാം നമ്പർ ബൂത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് നേരത്തെ തന്നെ വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. പരിചയമില്ലാത്ത സ്ഥലമായതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബൂത്ത് ചുമതല മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടത്. ബൂത്തിലെ പലരും സർക്കാർ ഉദ്യോഗസ്ഥരായതിനാൽ ഏഴ് മണിയോടെ മാത്രമാണ് വീടുകളിൽ തിരിച്ചെത്തുന്നത്. രാത്രി 9 മണിവരെ പല വീടുകളിലുമെത്തി ഫോം നൽകിയിട്ടുണ്ടെന്നും അസ്ലം പറയുന്നു.


