ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും അനധികൃത മത്സ്യ ബന്ധനം നിരീക്ഷിക്കുന്നതിനായി വിവിധ ഹാര്‍ബറുകളിലായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

തൃശൂര്‍: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മലപ്പുറം കുട്ടായിമംഗലം സ്വദേശി അലിമോന്‍റെ വാദിസലാം കാരിയര്‍ വള്ളം ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വള്ളത്തിന് 60,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും അനധികൃത മത്സ്യ ബന്ധനം നിരീക്ഷിക്കുന്നതിനായി വിവിധ ഹാര്‍ബറുകളിലായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ടീമും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് വിജിലന്‍സ് വിങ് വിഭാഗം ഓഫീസര്‍മാരായ ഇ ആര്‍ ഷിനില്‍കുമാര്‍, വി എം ഷൈബു, മുനക്കക്കടവ് കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശിവദാസ്, സിപിഒ അവിനാഷ്, സീറെസ്‌ക്യൂ ഗാര്‍ഡുമാരായ പ്രമോദ്, വിബിന്‍, ഡ്രൈവര്‍ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും സ്‌പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തന്നൂരാന്‍ അറിയിച്ചു.