ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചിൽ എത്തിയ അഫ്സർ കടലിൽ കുളിക്കുന്നതിനിടെ വലിയ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18കാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശിയാണ് മരിച്ച അഫ്സർ. തിരയിൽപ്പെട്ട് കാണാതായ സ്ഥലത്ത് നിന്നും ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായാണ് മൃതദേഹം കിടന്നത്. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും വള്ളത്തിൽ പോയി മൃതദേഹം കരക്കെത്തിച്ചു. അതേസമയം മൃതദേഹം അല്പസമയത്തിനുള്ളിൽ ആംബുലൻസിൽ കയറ്റി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുമെന്ന് ടൂറിസം പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചിൽ എത്തിയ അഫ്സർ കടലിൽ കുളിക്കുന്നതിനിടെ വലിയ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് ശക്തമായ അടിയൊഴുക്കിൽപ്പെടുകയും ചെയ്തു. 

അതേസമയം യുവാവ് തിരയിൽപ്പെടുന്നത് ദൂരെ നിന്നും കണ്ട ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് യുവാവ് കടലിനടിയിലൂടെ ഒഴുകിപ്പോയെന്നാണ് വിവരം. തുടർന്ന് ലൈഫ് ഗാർഡുകളും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും ചേർന്ന് മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.