നായ്ക്കട്ടി സ്ഫോടനത്തില്‍ ദുരൂഹത: മരിച്ചയാളുടെ കടയില്‍ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തി
സ്ഫോടനത്തിൽ മരിച്ച ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ഒരു ജലാറ്റിൻ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്.
വയനാട്: സുൽത്താൻ ബത്തേരിയിലെ നായ്ക്കട്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഫോറൻസിക്ക് സംഘവും പൊലീസും നടത്തിയ പരിശോധനയിൽ ഒരു ജലാറ്റിൻ സ്റ്റിക്കും ഒരു ഡിറ്റണേറ്ററുമാണ് കണ്ടെത്തിയത്.
സ്ഫോടനത്തില്‍ നായ്ക്കട്ടി സ്വദേശിയായ അംല നാസർ, അയൽവാസി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബത്തേരി - മൈസൂര്‍ ദേശീയപാതയ്ക്കരികെ നായ്ക്കട്ടിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ അംലയുടെ വീട്ടിൽ വെച്ചാണ് സ്ഫോടനം നടന്നത്. വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ശരീരത്തിൽ സ്ഫോടക വസ്തു കെട്ടി വെച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നല്‍കും.