കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടര്‍ എസ് എം റിയാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടറും എസ്‌ഐയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍. കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടര്‍ എസ് എം റിയാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹം. കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ആണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇതേ കേസില്‍ മുന്‍ ഉപ്പുതറ എസ്‌ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി തങ്കമണി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആണ് ചാര്‍ലി തോമസ്. ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരി ആണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്. മൂന്നുപേര്‍ക്കെതിരെയും അന്വേഷണം നടത്താനും ശുപാര്‍ശയുണ്ട്. ഇടുക്കി ഡിസിബി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona