അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്‌. സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ 500 രൂപ വിദ്യാർത്ഥിയോട് ആവശ്യട്ടെന്നാണ് സുജിത് കുമാറിനെതിരെയുള്ള പരാതി.

കോഴിക്കോട്: കൈക്കൂലി കേസിൽ (Bribery Case) കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ (Calicut University) വീണ്ടും ജീവനക്കാരന് സസ്പെൻഷൻ. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്‌. സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ 500 രൂപ വിദ്യാർത്ഥിയോട് ആവശ്യട്ടെന്നാണ് സുജിത് കുമാറിനെതിരെയുള്ള പരാതി.

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം.കെ മൻസൂറിനെ ഇന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി.

ബിരുദ സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് മൻസൂറിനെതിരെയുള്ള പരാതി.പിഴവ് തിരുത്താന്‍ 5,000 രൂപയാണ് ജീവനക്കാരൻ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്. തുക വിദ്യാര്‍ത്ഥിനി ജീവനക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അടച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ തുക ഇയാള്‍ യൂണിവേഴ്സിറ്റിയിയില്‍ അടച്ചതുമില്ല. പണം അടക്കാത്തതു സംബന്ധിച്ച് യൂണിവേഴ്സ്റ്റിയില്‍ നിന്ന് മെമ്മോ കിട്ടിയപ്പോഴാണ് ജീവനക്കാരൻ ആവശ്യപെട്ട 5000 രൂപ കൈക്കൂലിയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്. തുടര്‍ന്ന് പരാതി നല്‍കുകയായുിരുന്നു. ഗൂഗിള്‍ പേ വഴി ജീവനക്കാരന് പണം നല്‍കിയതിന്‍റെ രേഖയും വിദ്യാര്‍ത്ഥിനി പരാതിക്കൊപ്പം നല്‍കി. പ്രാഥമിക പരിശോധനയില്‍ തന്നെ ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ എം.കെ.മൻസൂറിനെ സസ്‌പെന്‍ഡ് ചെയ്തത്.