ചാലക്കുടിപുഴക്ക് കുറുകെയുള്ള പഴയപാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്തുന്നത് വൈകാന്‍ സാധ്യത

തൃശൂര്‍: ചാലക്കുടിപുഴക്ക് കുറുകെയുള്ള പഴയപാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്തുന്നത് വൈകാന്‍ സാധ്യത. ഏപ്രില്‍ 10ന് പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന തീയതി വീണ്ടും മാറ്റിയിരിക്കുകയാണ്. എന്ന് തുടങ്ങാനാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. തൊഴിലാളികളുടെ ക്ഷാമമാണ് അറ്റകുറ്റ പണികള്‍ തുടങ്ങുന്നത് വൈകാനുള്ള കാരണമായി ജി.ഐ.പി.എല്‍. അധികൃതര്‍ പറയുന്നത്. അതിഥിതൊഴിലാളികളെയാണ് പ്രവര്‍ത്തികള്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനായി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോയതാണ് പ്രതിസന്ധിക്ക് കാരണം. തൊഴിലാളികള്‍ ഈ മാസം അവസാനത്തോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളെത്തിയാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.

എസ്.എസ്.എല്‍.സിയടക്കമുള്ള പരീക്ഷകളും തെരഞ്ഞെടുപ്പും കൊണ്ടാണ് മാര്‍ച്ചില്‍ ആരംഭിക്കേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ നീട്ടി വയ്ക്കാന്‍ കാരണം. ഇതെല്ലാം കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ നാട്ടിലേക്കും മടങ്ങി. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനായി ഒരു മാസത്തോളം പാലം അടച്ചിടേണ്ടതായി വരും. ഈ സാഹചര്യത്തില്‍ ഗതാഗതത്തിന് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാലക്കുടി പുഴപാലത്തിന് 100മീറ്റര്‍ അകെല വച്ച് ഡിവൈഡര്‍ മറികടന്ന് എറണാകുളം ദിശയിലേക്കുള്ള ട്രാക്കില്‍ പ്രവേശിച്ച് പുതിയപാലം അവസാനിക്കുന്നതോടെ വീണ്ടും ഡിവൈഡര്‍ മറികടന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലേക്ക് പ്രവേശിക്കുന്ന തരത്തിലാണ് ഗതാഗതം ക്രീകരിച്ചിരിക്കുന്നത്. പൊലീസിന് പുറമെ നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികളും ഈ ഭാഗത്തെ ഗതാഗതം നിയന്ത്രിക്കും.

YouTube video player