അതേസമയം പുതുതായി തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് എന്ത് ചെയ്യും എന്നതിൽ കൃത്യമായ വിവരം സർക്കാർ നൽകുന്നില്ല. ഉപഗ്രഹ സർവേ റിപ്പോർട്ടും 2021 ലെ റിപ്പോർട്ടും ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ എത്തിക്കാൻ ആണ് സർക്കാർ ശ്രമം

തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ് ഡെസ്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്നു തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി പങ്കെടുക്കും. അതെ സമയം കെസ്ര തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടിനേക്കാൾ 2021ൽ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ കൂടുതൽ ഊന്നൽ നല്കാൻ ആണ് സർക്കാർ നീക്കം. റിപ്പോർട്ടിനോപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേൽ ഉള്ള പരാതികളും കേൾക്കും.

അതേസമയം പുതുതായി തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് എന്ത് ചെയ്യും എന്നതിൽ കൃത്യമായ വിവരം സർക്കാർ നൽകുന്നില്ല. ഉപഗ്രഹ സർവേ റിപ്പോർട്ടും 2021 ലെ റിപ്പോർട്ടും ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ എത്തിക്കാൻ ആണ് സർക്കാർ ശ്രമം . ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ തിരുവനന്തപുരം അമ്പൂരിയിൽ ഇന്നും പ്രതിഷേധം.കേരള ഇൻഡിപെൻഡഡ് ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈകീട്ട് നാലിന് അമ്പൂരിയിൽ പ്രകടനവും ബഫർസോൺ വിശദീകരണ യോഗവും സംഘടിപ്പിക്കും. ഇന്നലെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലും അമ്പൂരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.

ബഫർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയും കോൺഗ്രസും സമരം ശക്തമാക്കിയതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ച് സിപിഎം. നാളെ കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷൻ നടത്തും. കഴിഞ്ഞ ദിവസം സഭയുടെ സമരത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ പങ്കെടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.

ബഫ‍ർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയുടെ കീഴിലുള്ള കർഷക അതിജീവന സമിതി കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെ കോൺഗ്രസും സമര രംഗത്തിറങ്ങി. കോൺഗ്രസ്‌ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയത്തോടെയാണ് പ്രതിരോധിക്കാൻ സി പി എം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലുശ്ശേരി എം എൽ എ സച്ചിൻദേവിന്റെ നേതൃത്വത്തിൽ നാളെ ജനകീയ കൺവെൻഷൻ വിളിച്ചിരിക്കുന്നത്.

മുൻ ഇടുക്കി എം പി ജോയ്‌സ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചക്കിട്ടപ്പാറയിൽ ഈ മാസം 28ന് സി പി എം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ നേതൃത്വൽ നടന്ന പ്രതിഷേധത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നെങ്കിലും സഭയെ വിമർശിക്കരുതെന്ന നിർദേശമാണ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്.അതെ സമയം സഭയുടെ നേതൃത്വത്തിലുള്ള സമരത്തിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പങ്കെടുത്തത് അനുമതിയോടെയാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.സമരത്തിൽ പങ്കെടുക്കുന്നതിനു പാർട്ടിയുടെ വിലക്കില്ലെന്നും നേതൃത്വം അറിയിച്ചു.

ബഫര്‍ സോണ്‍: കേന്ദ്രത്തിന് സമര്‍പ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും, പരാതികൾ നൽകാനുള്ള സമയ പരിധി നീട്ടി