കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ലാത്തതിനാൽ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനം ഇപ്പോൾ ആലോചിക്കുന്നില്ല. കേന്ദ്രത്തെ വിവരങ്ങൾ ധരിപ്പിച്ചതിന് ശേഷം, കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ കക്ഷി ചേരുന്നതിനുള്ള സാധ്യതകളാണ് സംസ്ഥാനം ആലോചിക്കുന്നത്.
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ തുടർനടപടികൾ ആലോചിക്കാനായി ഇന്ന് വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം നടക്കും. രാവിലെ 11.30നാണ് യോഗം. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പുറമേ നിയമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എജിയും അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും. ജനവാസ മേഖലകളെ ബാധിക്കാത്ത തരത്തിൽ ഉത്തരവ് മറികടക്കാനുള്ള മാർഗങ്ങൾ തേടാനായാണ് യോഗം. കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ലാത്തതിനാൽ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനം ഇപ്പോൾ ആലോചിക്കുന്നില്ല.
കേന്ദ്രത്തെ വിവരങ്ങൾ ധരിപ്പിച്ചതിന് ശേഷം, കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കിൽ കക്ഷി ചേരുന്നതിനുള്ള സാധ്യതകളാണ് സംസ്ഥാനം ആലോചിക്കുന്നത്. അതേസമയം, സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇതിനിടെ സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിയ്ക്ക് എതിരെ സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതാണ് കോടതി ഉത്തരവെന്നും ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണെന്നും പ്രമേയം പറയുന്നു. ഏകകണ്ഠമായാണ് സിപിഎം ഭരിക്കുന്ന ബത്തേരി നഗരസഭ ഈ പ്രമേയം പാസ്സാക്കിയത്.
പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാനായി ബത്തേരി നഗരസഭ സർവകക്ഷിയോഗവും ചേർന്നു. ജനകീയ പ്രതിഷേധം എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാനാണ് യോഗം. ഈ മാസം പതിനാലാം തീയതി ബത്തേരിയിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കോടതി വിധി നടപ്പിലായാൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ബത്തേരി നഗരത്തെയാണ്.
പരിസ്ഥിതിലോലമേഖല സംബന്ധിച്ചുള്ള ഉത്തരവിനെക്കുറിച്ച് കേന്ദ്രസർക്കാരിന് മുന്നിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോർട്ട് പരിഗണനയിൽ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്. പൊതു താല്പര്യം കണക്കിലെടുത്ത് പരിധി കുറയ്ക്കാൻ സംസ്ഥാനം ആവശ്യപ്പെടും. വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി. അത് സംസ്ഥാനം ചെയ്യും. എംപവേർഡ് കമ്മിറ്റിയെയും സമീപിക്കും - റോഷി അഗസ്റ്റിൻ പറയുന്നു.
ബത്തേരി നഗരസഭാ പ്രമേയത്തിൽ പറയുന്നത്
'സുൽത്താൻ ബത്തേരി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പട്ടണമാണ്. ബത്തേരിയുടെ വികസനത്തിന് തടയിടരുത്. വയനാടിന്‍റെ ചിറകരിയുന്ന, വയനാടിനെ ജയിലിൽ അടയ്ക്കുന്ന ഉത്തരവാണ് സുപ്രീംകോടതിയുടേത്', പ്രമേയം പറയുന്നു. നഗരത്തിലെ വിവിധ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ ഈ വിധിയിലൂടെ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. ഇന്നത്തെ ബഫർ സോൺ നാളത്തെ റിസർവ് ഫോറസ്റ്റ് ആയിരിക്കും. ബഫർ സോണിലെ നിയന്ത്രണങ്ങൾ ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിക്കുന്നതാണ്. ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതാണിത്. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. ആയതിനാൽ ഇതിനോട് ബത്തേരി നിയമസഭ ശക്തമായി പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു - പ്രമേയം വ്യക്തമാക്കുന്നു.
വയനാട്ടിലെ പ്രധാനപ്രദേശങ്ങളെല്ലാം പരിസ്ഥിതി ദുർബല പ്രദേശമായി മാറുന്ന ഈ ഉത്തരവിലൂടെ ബത്തേരി താലൂക്കും ടൗണും കാര്യമായി ബാധിക്കപ്പെടുന്നു. ഇവിടെ കെട്ടിടനിർമാണം, ഖനനം, മറ്റ് തരത്തിലുള്ള ഭൂവിനിയോഗങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ വരും. ഇപ്പോൾത്തന്നെ വയനാട് കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. ബത്തേരി നഗരസഭയിലെ ജനസംഖ്യയിൽ 26 ശതമാനം ഗോത്രവർഗക്കാരായ ജനങ്ങളെ ബാധിക്കുന്നതും ജനജീവിതം പ്രതിസന്ധിയിലാക്കുന്നതുമായ ഈ ഉത്തരവ് പിൻവലിക്കണമെന്നും നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.