പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് കേസുള്ളത്. ഈ കേസുകളിൽ ജാമ്യത്തിലാണ്.
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളിൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ ഇയാൾ എത്തിയത്. ഹൈക്കോടതിയിൽ നിയമപരമായ ആവശ്യത്തിന് വന്നതെന്നാണ് ബണ്ടി ചോർ പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം വിട്ടയക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു. അതേ സമയം ഇയാൾ കൊച്ചിയിലെത്തിയതിൽ അവ്യക്തത ഉണ്ട്. പതിറ്റാണ്ട് മുമ്പ് വളരെ പേടിയോടെ കേട്ട പേരാണ് ബണ്ടി ചോറിന്റേത്. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇയാൾക്ക് കേസുള്ളത്. ഈ കേസുകളിൽ ജാമ്യത്തിലാണ്. ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നു. ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നു. അത് വിട്ടുനൽകാൻ ഹൈക്കോടതി തനിക്ക് അനുകൂലമായ ഉത്തരവിട്ടിരുന്നു. അത് കൈപ്പറ്റാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നൽകുന്ന വിശദീകരണം. വേരിഫിക്കേഷൻ വേണമെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ ബണ്ടി ചോറിനെ വിട്ടയക്കൂവെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 9 മണിയിലെ സ്ഥിരം പരിശോധനക്കിടെയാണ് ബണ്ടി ചോറിന്റെ മുഖസാദൃശ്യമുള്ള ആളെ റെയിൽവേ പൊലീസ് ശ്രദ്ധിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു, അഡ്വക്കേറ്റ് ബിഎ ആളൂർ അസോസിയേറ്റ്സ് ആണ് ബണ്ടി ചോറിന്റെ കേസുകൾ ഏറ്റെടുത്തിരിക്കുന്നത്. ആളൂർ മരിച്ചെങ്കിലും ജൂനിയേഴ്സ് ആണ് കേസ് നോക്കുന്നത്. വിഷയത്തിൽ സ്ഥിരീകരണം വന്നതിന് ശേഷം മാത്രമേ ബണ്ടി ചോറിനെ വിട്ടയക്കൂ.

