കോട്ടയത്ത് എൽഡിഎഫിൽ പൊട്ടിത്തെറി: എൻസിപിക്ക് പരിഗണന കിട്ടിയില്ലെന്ന് കാപ്പൻ
തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിൽ തങ്ങളെ അവഗണിച്ചുവെന്നും വേണ്ട പരിഗണന എൽഡിഎഫിൽ നിന്നും കിട്ടിയില്ലെന്നും എൻസിപി നേതാവ് മാണി സി കാപ്പൻ തുറന്നടിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുന്നണി മര്യാദയുടെ പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും എൻസിപിയോട് എൽഡിഎഫ് നീതി പുലർത്തിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം എൻസിപിയെ അവഗണിച്ചെന്ന വാദം തള്ളി സിപിഎം രംഗത്തെത്തി. പാലായിൽ എൻസിപിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും കേരള കോൺഗ്രസിൻ്റെ വരവോടെ എല്ലാ ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെന്നും വിഎൻ വാസവൻ പറഞ്ഞു.