2023ൽ തന്നെ എസ്എച്ച്ഓ പ്രതാപചന്ദ്രൻ അകാരണ മർദിച്ചതായി സ്വിഗ്ഗി ജീവനക്കാരൻ റിനീഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്
എറണാകുളം: ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്. 2023ൽ തന്നെ അകാരണ മർദിച്ചതായി റിനീഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വിഗ്ഗി ജീവനക്കാരനാണ് റിനീഷ്. എറണാകുളം സ്വദേശിയായ റിനേഷ് ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്.
ജോലിക്കിടയിൽ ഒരു പാലത്തിനരികിലായി വിശ്രമിക്കുന്നതിനിടെ അവിടേക്ക് എസ്എച്ച്ഓ പ്രതാപചന്ദ്രനെത്തുകയും എന്തിനാണ് അവിടെയിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ലാത്തിക്ക് അടിക്കുകയുമായിരുന്നു എന്നാണ് റിനീഷിന്റെ പരാതി. എന്തിനാണ് ലാത്തിക്ക് അടിച്ചത് എന്ന് ചോദിച്ചപ്പോൾ മുഖത്ത് മർദിക്കുകയും ചെയ്തെന്ന് റിനീഷ് പറയുന്നു. മർദനമേറ്റ് ഛർദിക്കുകയും അവശനായതോടെ റിനീഷ് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണറെത്തി മൊഴിയെടുത്തു. അന്വേഷണത്തിൽ റിനീഷിനെ തല്ലിയതായി തെളിഞ്ഞു. പ്രതാപചന്ദ്രന്റെ സർവീസ് ഹിസ്റ്ററിയിൽ ഒരു ബ്ലാക്ക് മാർക്ക് വീഴുകയാണ് നടപടി എന്ന നിലയിൽ ഉണ്ടായതെന്നും റിനീഷ് പറയുന്നു.

