കോഴിക്കോട് ബസ് തലകീഴായി മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീര്‍ഘദൂര ബസാണ് അപടത്തില്‍പ്പെട്ടത്. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്ത് മണിയോടെയാണ് അപകടം.
കൂടരഞ്ഞി - കോഴിക്കോട് റൂട്ടിൽ ഓടുന്ന എലാൻട്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തൊണ്ടയാട് സിഗ്നലിന് സമീപം ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് എതിർവശത്തേക്ക് മറിയുകയായിരുന്നു. ബസിന്‍റെ ചക്രങ്ങൾ തേഞ്ഞ നിലയിലാണ്. ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയതായി ആർടിഒ അറിയിച്ചു.
മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് ബസ് അപകടം നടന്നിരുന്നു.