ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ; അനുശോചനക്കുറിപ്പ് മുക്കിയെങ്കിലും സി പി സുഗതനെ വിടാതെ സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം തുടരുമ്പോള്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനം നേരിട്ട് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം തുടരുമ്പോള്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനം നേരിട്ട് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെ എം മാണിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സി പി സുഗതന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്ത് വന്നത്. ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ എന്നായിരുന്നു കുറിപ്പ്.
വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അത് പ്രകടിപ്പിക്കേണ്ട അവസരം ഇതല്ലെന്ന് രൂക്ഷ പ്രതികരണങ്ങള്‍ ഉണ്ടായതോടെ സി പി സുഗതന്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. വനിതാ മതിലിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സി പി സുഗതനില്‍ നിന്നും ഇത്തരമൊരു കുറിപ്പ് പ്രതീക്ഷിച്ചില്ലെന്ന് നിരവധിയാളുകളാണ് പോസ്റ്റിനോട് പ്രതികരിച്ചത്.
രാഷ്ട്രീയ എതിര്‍ ചേരികളില്‍ ഉണ്ടായിരുന്നവര്‍ പോലും മാന്യമായ രീതിയില്‍ അനുശോചനം അറിയിച്ചപ്പോള്‍ സുഗതന്റെ പ്രതികരണം അനുചിതമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കെ എം മാണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. കേരളത്തിന് നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമാക്കി. മാണിയുടെ വിയോഗത്തിൽ അതീവദുഃഖിതനെന്ന് വിഎസും . യുഡിഎഫിന് പടത്തലവനെ നഷ്ടമായെന്ന് എ.കെ.ആന്‍റണിയും പ്രതികരിച്ചു.