തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് തൃശൂർ വലിയ ചർച്ചകളിലേക്ക് കടന്നത്.  

തൃശൂർ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കൊഴുക്കുന്നു. കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂരിൽ സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലുള്ള പഴയ പോസ്റ്ററുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ സുനിൽകുമാര്‍ മത്സരിച്ചപ്പോഴുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. സുനിലേട്ടന് ഒരു വോട്ട് എന്നതാണ് പ്രചാരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം.

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് തൃശൂർ വലിയ ചർച്ചകളിലേക്ക് കടന്നത്. അതിനിടയിൽ, പ്രതാപനായി തൃശൂരിൽ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പ്രതാപന്റെ പേരെഴുതിയ ചുവരെഴുത്ത് ചൂണ്ടലിലാണ് കണ്ടത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. '-പ്രതാപന്‍ തുടരും പ്രതാപത്തോടെ', '-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക' എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിരുന്നു. കിഴക്കെത്തലയില്‍ 'പ്രതാപന്‍ തുടരും പ്രതാപത്തോടെ' എന്ന തലകെട്ടോടെ ചിഹ്നമടക്കം പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിട്ടുള്ളത്. 

സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ മോദി സമ്മർദ്ദം ചെലുത്തി,പുതിയ വിവാദവുമായി ദി റിപ്പോർട്ടേഴ്സ് കളക്ടീവ്

അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെയോ ഭാരവാഹികളുടെയോ അറിവോടെയല്ല ഇതെന്നും പാര്‍ട്ടി അനുഭാവികളായ യുവാക്കളാണ് ആവേശം കൂടി എഴുതിയതെന്നും പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പറഞ്ഞു. പ്രവര്‍ത്തകരല്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ നടപടിയുണ്ടാകില്ലന്നും സ്റ്റാറ്റാന്‍ലി പറഞ്ഞു. നേരത്തെ വെങ്കിടങ്ങ് സെന്‍ററിലും ടി.എന്‍ പ്രതാപനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ ടി.എന്‍ പ്രതാപന്‍ ഇടപെട്ട് മായ്പ്പിച്ചിരുന്നു.

https://www.youtube.com/watch?v=Ko18SgceYX8