വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ

കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്‍റെ ഭാര്യ റസീന (36) യെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഇവർ മേലില ലാൽ ജംഗ്ഷന് സമീപം സിന്ധു ഭവനിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വാടകവീടിനു സമീപം താമസിച്ചിരുന്ന തങ്കമ്മയുടെ മാലയാണ് അപഹരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന തങ്കമ്മയുടെ മുഖത്തേക്ക് പ്ലാസ്റ്റിക് മഗ്ഗിൽ കലക്കിയ മുളകുപൊടി ഒഴിച്ചശേഷം, കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന് കടന്നുകളയുകയായിരുന്നു.

തങ്കമ്മയുടെ പരാതിയിൽ സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ആയിരുന്നു. റസീന മുമ്പും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിജു കുമാർ പി.ഡി.യുടെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർമാരായ ലയ, ഹേമന്ത്, സജീവ്, ആതിര, ഗോപിക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

YouTube video player