കരുവന്നൂർ വിഷയം പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്നങ്ങൾക്ക് കാരണം

തൃശ്ശൂര്‍: ജില്ലയിലെ ബിജെപിയുടെ വളർച്ച തടയാനായില്ലെന്ന് സിപിഎം. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ വിജയം വിലയിരുത്തിയത്. പാർട്ടി പ്രവർത്തന രീതികളിൽ അടിമുടി മാറ്റം അനിവാര്യമാണ്. ക്രൈസ്തവ മേഖലയിലെ വോട്ട് ചോർച്ചയും റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർദ്ധിക്കുന്നു. കരുവന്നൂർ വിഷയം പാർട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറിറാലണ് ജില്ലാ സമ്മേളനം നടക്കുന്നത്.. രാവിലെ 9 ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തി.. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.. ട് ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.. ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാന്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപിതൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തിന്‍റെ സജീവ ചര്‍ച്ചയിലെത്തിയേക്കാം. 

നിലവിലെ സെക്രട്ടറി എംഎം വര്‍ഗീസ് ഒഴിയാനുള്ള സാധ്യതയാണുള്ളത്. അബ്ദുള്‍ ഖാദര്‍, യു.പി. ജോസഫ് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. പതിനൊന്നിന് ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ ജില്ലാ സമ്മേളനം എന്ന പ്രത്യേകതയും തൃശൂര്‍ ജില്ലാ സമ്മേളനത്തിനുണ്ട്.