ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു. ബോട്ട് പൂർണമായും തകർന്ന നിലയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഫിഷറീസ് വകുപ്പിന് കരാർ നൽകിയിരുന്ന ബോട്ടാണ് കടൽക്ഷോഭത്തിൽ തകർന്ന് താണുപോയത്. എട്ടു ദിവസമായി ബോട്ട് കടലിൽ കിടക്കുകയാണ്. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ ബോട്ടിന്‍റെ ഇരുഭാഗങ്ങളിലായി ക്രെയിനിന്‍റെ റോപ്പ് കെട്ടി പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോള്‍ പൊട്ടിവീണ്ടും കടലിലേക്ക് വീണു. പിന്നീട് വീണ്ടും ഉയർത്താനുള്ള ശ്രമം തുടര്‍ന്നു. കെട്ടിവലിച്ച് ബോട്ട് ഏകദേശം കരയിലേക്കെടുപ്പിച്ചു. എന്നാൽ, പൊക്കിയെടുത്ത് കരയിലേക്ക് വയ്ക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും ബോട്ടിൽ കയർബന്ധിച്ചിരുന്ന ഭാഗം തകർന്ന് വീണ്ടും കടലിൽ പതിച്ചു. മണിക്കൂറോളം ശ്രമിച്ചിട്ടാണ് മുങ്ങൽ വിദഗ്ദർ അടിത്തട്ടിലേക്ക് പോയി ബോട്ട് കെട്ടിയത്.

പലവട്ടം വീണതോടെ ബോട്ട് പൂർണായും തകർന്നു. ഇനി കരക്കെടുക്കണമെങ്കിൽ വലിയ ക്രെയിൻ കൊണ്ടുവരണം. ജിയോഫെൻസിങിന് നിർമ്മാണത്തിനായി കരാർ നൽകിയിരുന്നതാണ് ഓംങ്കാരമെന്ന ബോട്ട്. 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചുവെന്നാണ് ബോട്ടുടമ പറയുന്നത്. സർക്കാർ സഹായമില്ലെങ്കിൽ ഇനി ബോട്ട് കരക്കെത്തിക്കാൻ കഴിയില്ലെന്നാണ് ബോട്ടുടമ ആബ്രോസ് പറയുന്നത്.