റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബസ് ഇടിച്ചു; രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ മരിച്ചു
റോഡരികില്‍ നിര്‍ത്തിയിട്ട കേരള രജിസ്‌ട്രേഷന്‍ കാറില്‍ ചെന്നൈയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
കൊല്ലം: തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ മരിച്ചു. വേളാങ്കണ്ണി ദർശനം കഴിഞ്ഞ മടങ്ങിയ കൊല്ലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കേടായ കാര്‍ റിക്കവറി വാഹനമുപയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കൊല്ലം മണ്ണൂർ സ്വദേശി സിൻജു കെ നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ് എന്നിവരാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയും റിക്കവറി വാഹനത്തിന്‍റെ ഡ്രൈവറുമായ രാജശേഖരൻ ആണ് മരിച്ച മറ്റൊരാൾ. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. ബസിനടിയില്‍പ്പെട്ട മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ പുളിയംകുടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവർ തെങ്കാശി സ്വദേശി ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: മൂന്നാറില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം