രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റും ഇല്ലാതെ സർവീസ് നടത്തിയ സ്വിഫ്റ്റ് കാർ എറണാകുളം എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന വാഹനത്തിൽ നിന്ന് 6,000 രൂപ പിഴ ഈടാക്കി.
കൊച്ചി: രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെയും സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് വാഹനം എറണാകുളം എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിൽ നടത്തിയ വാഹന പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയിൽ വാഹനം കോയമ്പത്തൂരിൽ നിന്ന് സർവീസ് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റി പോകുകയായിരുന്നുവെന്ന് കണ്ടെത്തി.
രേഖകൾ പരിശോധിച്ചതിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും രജിസ്ട്രേഷൻ നമ്പർ അനുവദിച്ചതാണ് എന്നും കണ്ടെത്തി. എന്നാൽ വാഹനത്തിൽ ഈ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിച്ചിരുന്നില്ല. പുതിയ വാഹനങ്ങൾ ഉപഭോക്താവിന് കൈമാറുന്നതിന് മുമ്പ് ഡീലർ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കേണ്ടതുണ്ട്. ഡീലർ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം കൈമാറിയതിനെ തുടർന്ന് ഉടമ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയാണ് കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ വാഹനം സർവീസ് നടത്തിയതെന്ന് വ്യക്തമായി. വാഹന ഡീലർ രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ വാഹനം നൽകിയതിന് വിശദീകരണം ആവശ്യപ്പെട്ടിടുണ്ട്.
എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ ടി.ഒയുടെ നേതൃത്വത്തിലുള്ള സ്ക‌്വാഡാണ് നടപടി സ്വീകരിച്ചത്. ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെ വാഹനത്തിന്റെ നിയഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്ത് തുടർന്ന് 6,000 രൂപ പിഴ ഈടാക്കി. രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റും ഇല്ലാതെ പൊതുനിരത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം അറിയിച്ചു.


