തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ച പി ടി തോമസും കോളേജ് മാനേജ്മെന്റിന്റെ അധിപനെന്ന നിലയിൽ കർദ്ദിനാൾ ക്ലിമിസും തമ്മിൽ നല്ല ബന്ധമായിരുന്നു.

തിരുവനന്തപുരം: അസുഖം ഭേദമായെത്തുന്ന പി ടി തോമസിനെ (P T Thomas) കാത്ത് ഒരു പുസ്തകം തിരുവനന്തപുരത്തിരിക്കുന്നുണ്ടായിരുന്നു.പി.ടി ക്ക് നല്‍കാനായി ഗ്രന്ഥകാരന്‍ ഒപ്പിട്ട് സൂക്ഷിച്ച് വെച്ച പുസ്‍തകം. കർദ്ദിനാൾ ക്ലിമിസ് (Cardinal Baselios cleemis) എഴുതിയ ബിയോണ്ട് ടൈം ആന്‍റ് സ്പെയിസ് എന്ന പുസ്തകത്തിന്‍റെ കോപ്പി ഗ്രന്ഥാകരന്‍ പി.ടി.ക്കായി മാറ്റിവെച്ചതായിരുന്നു. എന്നാല്‍ ഇനിയാ പുസ്തകം വന്ന് വാങ്ങാന്‍ പി ടി തോമസില്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ച പി ടി തോമസും കോളേജ് മാനേജ്മെന്റിന്റെ അധിപനെന്ന നിലയിൽ കർദ്ദിനാൾ ക്ലിമിസും തമ്മിൽ നല്ല ബന്ധമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തലസ്ഥാനത്തെത്തുമ്പോഴെല്ലാം കാണും. ഒടുവിൽ സംസാരിച്ചത് കർദ്ദിനാൾ ക്ലിമിസ് എഴുതിയ ബിയോണ്ട് ടൈം ആന്‍റ് സ്പെയിസ് എന്ന പുസ്തകത്തെക്കുറിച്ചാണ്. അതുകൊണ്ട് തന്നെ പുസ്തകമിറങ്ങിയപ്പോൾ ഒരു കോപ്പി പി ടി തോമസിനായി കർദ്ദിനാൾ ക്ലിമിസ് മാറ്റി വച്ചു. ഗ്രന്ഥകാരൻ ഒപ്പിട്ട പുസ്തകം വന്ന് വാങ്ങാമെന്ന് അറിയിച്ചെങ്കിലും ആ വാഗ്ദാനം പാലിക്കാതെയാണ് പി ടി തോമസ് മടങ്ങിയത്. പി ടി തോമസിന്റെ നിലപാടുകളിൽ പലരും അഭിപ്രായവ്യത്യാസമുന്നയിച്ചുണ്ട്. ഉറച്ച ബോധ്യത്തോടെയുള്ള നിലപാടുകൾ പറയുന്ന പി ടി തോമസ് വ്യത്യസ്തനായ നേതാവാണെന്ന് കർദ്ദിനാൾ ക്ലിമിസ് പറഞ്ഞു.