ക്രൈസ്തവസഭാ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്, ക്ലിമിസുമായി താരീഖ് അൻവർ കൂടിക്കാഴ്ച നടത്തി
മുന്നോക്ക സംവരണത്തിലെ ലീഗിന്റെ നിലപാട്, വെൽഫയർപാർട്ടിയുമായുള്ള നീക്കുപോക്ക് ഇതൊക്കെ ക്രൈസ്തവിഭാഗത്തിന് ആശങ്കയുണ്ടാക്കി. ഇത് പരിഹരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം.
കോട്ടയം: ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. മലങ്കര കത്തോലിക്ക സഭാധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസുമായി എഐസിസി ജനറൽസെക്രട്ടറി താരീഖ് അൻവൻ ചർച്ച നടത്തി. പരമ്പരാഗതവോട്ട് ബാങ്ക് ചോർന്നതാണ് തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. മുന്നോക്ക സംവരണത്തിലെ ലീഗിന്റെ നിലപാട്, വെൽഫയർപാർട്ടിയുമായുള്ള നീക്കുപോക്ക് ഇതൊക്കെ ക്രൈസ്തവിഭാഗത്തിന് ആശങ്കയുണ്ടാക്കി. ഇത് പരിഹരിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. പട്ടം കാതോലിക്കേറ്റ് സെന്ററിൽ കർദ്ദിനാൾ ക്ലിമിസുമായി ഹൈക്കമാൻഡ് പ്രതിനിധികൾ ഒരു മണിക്കൂറോളം ചർച്ച നടത്തി. മറ്റ് സഭാ നേതാക്കളെയും കാണുമെന്ന് കേന്ദ്രനേതാക്കൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഗ്രൂപ്പ് വിതം വയ്പാണെന്ന് പോഷകസംഘടനാഭാരവാഹികളും ആവർത്തിച്ചു. യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഒരു തലത്തിലും പരിഗണിച്ചില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെയും കെഎസ് യുവിന്റെയും പരാതി. നേതാക്കൾക്ക് യുവാക്കളോട് പുച്ഛമാണ്. ഇത് മാറണം. വനിതകളെ പരിഗണക്കിണമെന്ന ആവശ്യത്തോടും എപ്പോഴും മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് മഹിളാകോൺഗ്രസും ആരോപിച്ചു