പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്നായിരുന്നു. കൃത്യമായ റോഡ് സൌകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകൻ എന്ന യുവതിയെ  ബന്ധുക്കൾ ചേർന്ന് രണ്ടരകിലോമീറ്ററോളം ദൂരം ചുമന്നത്

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയിലെ ഗർഭിണിയുടെ ദുരിതയാത്ര സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞതിനെതിരെ യുവതിയുടെ ഭർത്താവും വി.കെ ശ്രീകണ്ഠൻ എം പിയും രംഗത്ത്. ഗർഭിണിയെ 300 മീറ്റർ മാത്രമാണ് തുണിയിൽ കെട്ടി ചുമന്നതെന്ന മന്ത്രിയുടെ വാദം തെറ്റാണ്. വനത്തിലൂടെ മൂന്നര കിലോമീറ്റർ ദൂരം പിന്നിടാൻ ഒന്നര മണിക്കൂർ വേണം. പ്രശ്നം പരിഹരിക്കാൻ മന്ത്രി നടപടി സ്വീകരിക്കുന്നില്ല. സംഭവം പുറത്തു കൊണ്ടു വന്നവരെ മന്ത്രി കളിയാക്കുകയാണെന്നും വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോഡ് സൌകര്യമില്ലാത്തതിനാൽ രണ്ടര കിലോമീറ്ററിലധികം നടന്നാണ് ഗർഭിണിയെ ഊരിന് പുറത്തെത്തിച്ചത്. 108 ആംബുലൻസിന് ക്യാംപ് സൈറ്റുവരെ മാത്രമേ വരാനായുള്ളു. സമയത്ത് വാഹനം കിട്ടാത്തതിനെ തുടർന്നാണ് ഗർഭിണിയായ ഭാര്യയെ തുണി മഞ്ചലിൽ കൊണ്ടു പോയത്. റോഡ് മോശമായതാണ് പ്രതിസന്ധിയായത്. വണ്ടി കിട്ടിയിരുന്നെങ്കിൽ പുലർച്ചെ രണ്ടരക്കെങ്കിലും ആശുപത്രിയിൽ എത്തിക്കാമായിരുന്നു.മന്ത്രി പറഞ്ഞത് തെറ്റാണെന്ന് യുവതിയുടെ ഭർത്താവ് മുരുകനും പ്രതികരിച്ചു.

പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്നായിരുന്നു. കൃത്യമായ റോഡ് സൌകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്നാണ് അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് രണ്ടരകിലോമീറ്ററോളം ദൂരം ചുമന്നത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു. 

കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്ക് എത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കണം.രാത്രി ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. 2.30 നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസ് എത്തിയത്.

റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ. അതിനാൽ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ചുമന്നെത്തിച്ച് അതിന് ശേഷം യുവതിയെ ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.