ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വധഭീഷണിയുണ്ട്. ഓഫീസിൽ ഫോൺ എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ലളിതകലാ അക്കാദമി ചെയര്‍മാന്‍ പൊന്യം ചന്ദ്രന്‍

തൃശൂര്‍: കാർട്ടൂൺ വിവാദത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രന് വധ ഭീഷണി. ഫോണില്‍ വിളിച്ചാണ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പൊന്യം ചന്ദ്രന്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസിൽ ഫോൺ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു അവാർഡ് പ്രഖ്യാപിച്ച ശേഷം അക്കാദമി അത് പുനഃപരിശോധിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അംശവടി മത ചിഹ്നം അല്ല അധികാര ചിഹ്നം ആണ്. മത ചിഹ്നങ്ങളെ ചോദ്യം ചെയ്യുന്നതിൽ പ്രശനം ഉണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് പുനഃപരിശോധന നടത്തും. അവാര്‍ഡ് പിന്‍വലിക്കണമെന്ന് ആരും പറ‌ഞ്ഞിട്ടില്ല. അവാർഡ് പിന്‍വലിക്കും എന്നും ആരോടും പറഞ്ഞിട്ടില്ലെന്നും പൊന്യം ചന്ദ്രന്‍ വ്യക്തമാക്കി. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു.