മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി; ബിജെപി കൗൺസിലറിനെതിരെ കേസ്
ജീവനക്കാരൻ മർദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയിലും ശ്രീകാര്യം പൊലീസ് കേസെടുത്തു. ഇന്നലെ മാസ്ക് ധരിക്കാതെ കടയിൽ വന്നതിനാണ് തർക്കമുണ്ടായത്.
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ ചെരുപ്പ് വാങ്ങാനെത്തിയ കൗണ്‍സിലർ ജീവനക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്തു. മാസ്ക്ക് ധരിക്കാതെ കടയിൽ കയറിയത് ജീവനക്കാരൻ ചോദ്യം ചെയ്തതിനാണ് കൗണ്‍സിലറും ബിജെപി പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. കൗണ്‍സിലറുടെ പരാതിയിൽ കടയിലെ ജീവനക്കാർക്കെതിരെയും കേസെടുത്തു.
ചെമ്പഴന്തി വാർഡ് കൗണ്‍സിലറും ബിജെപി നേതാവുമായി ചെമ്പഴന്തി ഉദയനെതിരെയാണ് ആരോപണം. മാസ്ക്ക് ധരിക്കാതെ കടയിൽ കയറിയ കൗണ്‍സിലറോട് ജീവനക്കാരൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതാണ് വഴക്കിൽ കലാശിച്ചത്. തുടർന്ന് കൗൺസിലറും പ്രവർത്തകരും ചേർന്ന് ആക്രമിച്ചുവെന്നാണ് ആരോപണം. എന്നാൽ ആക്രമണം നടത്തിയത് ഷോപ്പ് ജീവനക്കാരനാണെന്നും സാനിറ്റൈസർ സ്റ്റാൻഡ് ഉപയോഗിച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ചെമ്പഴന്തി ഉദയന്റെ വാദം. രണ്ട് പേരുടേയും പരാതിയിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.