കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അംബുജാക്ഷിക്കെതിരെയാണ് കേസെടുത്തത്. സ്കാനിംങ്ങ് നടത്തിയ ഡോക്ടർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

കാസർകോട്: നീലേശ്വരത്ത് പീഡനത്തിനിരയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അംബുജാക്ഷിക്കെതിരെയാണ് കേസെടുത്തത്. സ്കാനിംങ്ങ് നടത്തിയ ഡോക്ടർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

​ഗർഭച്ഛിദ്രം നടത്തിയ വവിരം പൊലീസിൽ അറിയിക്കാതിരുന്ന ‍ഡോക്ടമാർക്കെതിരെ കേസെടുക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇത് വാർത്തയായതോടെ പൊലീസിനെതിരെ നടപടിയും ഉണ്ടായിരുന്നു. ജില്ലാ ജഡ്ജ് കൂടിയായ കാസർകോട് ജുവനൈൽ ജസ്റ്റിസ് ചെയർമാൻ നീലേശ്വരം സിഐക്ക് ഇതു സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു.

മദ്രസാധ്യാപകനായ അച്ഛനുൾപ്പെടെ ഏഴ് പേർ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിൽ കഴി‌ഞ്ഞ മാസം 19നാണ് പൊലീസ് കേസെടുത്തത്. നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് അന്ന് തന്നെ പെൺകുട്ടി മൊഴി നൽകിയിരുന്നു. വീട്ടുപറമ്പിൽ പെൺകുട്ടിയുടെ അച്ഛൻ കുഴിച്ചിട്ട ഭ്രൂണ അവശിഷ്ടങ്ങളടക്കമുള്ള പ്രധാന തെളിവുകളും കണ്ടെത്തി. അതിനു ശേഷവും, പതിനാറുകാരിയുടെ ഗർഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ച ‍ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നില്ല. ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിനെ തുടർന്നാണ് ജുവനൈൽ ജസ്റ്റിസ് ചെയർമാനും ജില്ലാ ജഡ്ജിമായ എസ്.എച്ച് പഞ്ചാപകേശൻ നീലേശ്വരം സിഐക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത്.

പോക്സോ നിയമം 21.1 പ്രകാരം പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായിട്ടും പൊലീസിൽ അറിയിക്കാതിരുന്ന ഡോക്ടർമാരുടെ നടപടി ക്രിമിനൽ കുറ്റമാണെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. ഡോക്ടറെ ഒരു തവണ ചോദ്യം ചെയ്തെങ്കിലും കേസെടുക്കാൻ തക്ക തെളിവുകൾ കിട്ടിയിട്ടില്ലെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞിരുന്നത്.