വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്.
തൃശ്ശൂർ: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് കൈമാറിയ കുടുംബാംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് ടി എസ് സൈനുദ്ദീനെ സന്ദര്‍ശിച്ച ഭാര്യയും മകനും സഹോദരനുമാണ് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് നല്‍കിയത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഇടുക്കി പെരുവന്താനത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത ടി എസ് സൈനുദ്ദീനെ കാണാന്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെത്തിയ കുടുംബാംഗങ്ങളാണ് ഖുറാനില്‍ ഒളിപ്പിച്ച് സിം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 31 നായിരുന്നു സംഭവം. രാവിലെ പതിനൊന്ന് മണിയോടെയാണ് ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, സഹോദരന്‍ മുഹമ്മദ് നാസര്‍ എന്നിവര്‍ സൈനുദ്ദീനെ കാണാന്‍ എത്തിയത്. സൈനുദ്ദീന് നല്‍കാന്‍ ജയിലിലെ സുരക്ഷാ ജീവനക്കാരുടെ പക്കല്‍ ഖുറാന്‍ നല്‍കി മൂന്ന് പേരും മടങ്ങി. ഈ ഖുറാനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്.
സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഖുറാനിനുള്ളില്‍ സിം കാര്‍ഡ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി വിയ്യൂര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിം കാര്‍ഡിന്‍റെ ഉടമയെ കണ്ടെത്തുന്നതിനും ഫോണ്‍ വിളികള്‍ പരിശോധിക്കുന്നതിനുമായി സിം കാര്‍ഡ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സൈബര്‍ സെല്ല് പരിശോധനയ്ക്ക് ശേഷമാവും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. സൈനുദ്ദീന്‍ എന്‍ഐഎ കേസിലെ പ്രതിയായതിനാല്‍ വിവരം എന്‍ഐഎയ്ക്കും കൈമാറിയിട്ടുണ്ട്.
