ജയിലിൽ ഇരുന്ന് ക്വട്ടേഷൻ; കൊടി സുനിക്കെതിരെ കേസ്
കൊടുവള്ളി പൊലീസാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജയിലിലെത്തി കൊടി സുനിയെ ചോദ്യം ചെയ്തേക്കും.
കോഴിക്കോട്: കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണവ്യാപാരിയുമായ കോഴിശേരി മജീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരേ കേസ്. മജീദിന്റെ ഭാര്യ എ കെ ഷെബീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊടുവള്ളി പൊലീസാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജയിലിലെത്തി കൊടി സുനിയെ ചോദ്യം ചെയ്തേക്കും.
ഖത്തറില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന തന്നെ രേഖകളില്ലാത്ത സ്വര്‍ണം വാങ്ങാത്ത പേരില്‍ കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കോഴിശേരി മജീദിന്‍റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മജീദ് ഖത്തര്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ മജീദിന്‍റെ ഭാര്യ എ.കെ ഷബീന കൊടുവളളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കി. ഈ പരാതി അനുസരിച്ചാണ് കൊടുവളളി പൊലീസ് കൊടി സുനിക്കെതിരെ കേസെടുത്തത്.
ഐപിസി 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൊടുവളളി സിഐയുടെ നതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുക. ഭീഷണിപ്പെടുത്താനുപയോഗിച്ച ഫോണ്‍ നന്പര്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം. ഈ നന്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫാണ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിശേരി മജിദിന്‍റെയും മൊഴിയെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ജയിലിലെത്തി കൊടി സുനിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ടി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണുളളത്.