ഓരോ കാരണം പറഞ്ഞ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് നീട്ടിക്കൊണ്ട് പോകുകയാണെന്ന് സലിം നടുത്തൊടി ആരോപിച്ചു.  

മഞ്ചേരി: പി വി അന്‍വര്‍ (P V Anvar) എംഎല്‍എ പ്രതിയായ കര്‍ണാടകയിലെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് (crime branch) നീട്ടിക്കൊണ്ട് പോവുകയാണെന്ന് പ്രവാസിയുടെ പരാതി. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി വി അന്‍വര്‍ എംഎല്‍എ 50 ലക്ഷം തട്ടിയെടുത്തെന്നാണ് പ്രവാസിയായ സലീം നടുത്തൊടിയുടെ പരാതി. കേസില്‍ നീതി കിട്ടാതെ വന്നതോടെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സലീം നടുത്തൊടി സമീപിച്ചത്. ഓരോ കാരണം പറഞ്ഞ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് നീട്ടിക്കൊണ്ട് പോകുകയാണെന്ന് സലിം നടുത്തൊടി ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കര്‍ണാടകയിലെ മംഗലാപുരം ബല്‍ത്തങ്ങാടിയിലെ ക്രഷറില്‍ നേരിട്ട് പോയി അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ മഞ്ചേരി കോടതിയെ അറിയിച്ചു. കൊവിഡ് കാരണമാണ് അന്വേഷണം വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.