വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽ ന്യായീകരിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. 

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി. ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനംമേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിലെ ന്യായീകരിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറ‍ഞ്ഞതും തെറ്റാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. മാധ്യമങ്ങളോട് റെയ്ഞ്ച് ഓഫീസർ സംസാരിച്ചതിൽ ജാഗ്രത കുറവുണ്ടായെന്ന് വനംമേധാവി രാജേഷ് രവീന്ദ്രൻ പറഞ്ഞു. തുടരന്വേഷത്തിൽ നിന്നും കോടനാട് റെയ്ഞ്ച് ഓഫീസറെ മാറ്റുമെന്നും സൂചനയുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

കേസെടുത്തതിൽ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും ന്യായീകരിക്കുകയാണ് വനംവകുപ്പ് മേധാവി. റാപ്പര്‍ വേടനെതിരെ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പുലിപ്പല്ല് കൈവശം വെച്ചതിന് എടുത്തത്. മൃഗവേട്ട, വനവിഭവങ്ങള്‍ കൈവശം വെയ്ക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കേസിൽ വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിലെ നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.